നഷ്ടം മാത്രം; ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ഫോര്‍ഡ് ford



ഇന്ത്യന്‍ വിപണിയില്‍ 90 കളില്‍ പ്രവേശിച്ച ആദ്യത്തെ മള്‍ട്ടിനാഷണല്‍ ഓട്ടോമൊബൈല്‍ കമ്പനികളില്‍ ഒന്നാണ് ഫോര്‍ഡ്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ കൂടി അടച്ചുപൂട്ടുന്നതായാണ് അറിയിപ്പ്. 2022 രണ്ടാം പാദത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കും. 10 വര്‍ഷത്തോളമായി ഇന്ത്യയിലെ ബിസിനസ് തുടരാന്‍ പെടാപ്പാട്‌പെടുകയായിരുന്നു തങ്ങളെന്നാണ് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. 2021ല്‍ ഗുജറാത്തിലെ സാനന്ദിലെയും 2022ല്‍ ചെന്നൈയിലെയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.




വാഹന വില്‍പ്പന അവസാനിപ്പിച്ച് ജനറല്‍ മോട്ടോഴ്‌സ് 2017ല്‍ ഇന്ത്യ വിട്ടതിന് പിന്നാലെ രാജ്യം വിടുന്ന രണ്ടാമത്തെ ആഗോള ഓട്ടോമൊബൈല്‍ ഭീമനായിരിക്കും ഫോര്‍ഡ്. 27 വര്‍ഷത്തെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസനിപ്പിക്കുന്നത്. രണ്ട് ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന നഷ്ടവും 0.8 ബില്യണ്‍ ഡോളര്‍ നിഷ്‌ക്രിയ ആസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാതെ വഴിയില്ലയെന്നാണ് കമ്പനി പറയുന്നത്.

ഇറക്കുമതി ചെയ്ത സി.ബി.യു മോഡലുകള്‍ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയില്‍ വില്‍ക്കുക. ഫോര്‍ഡിന്റ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്‌പോര്‍ട്ടും എന്‍ഡവറും നിര്‍മിച്ചിരുന്നത് ചെന്നൈ പ്ലാന്റിലാണ്. ഈ ഒരൊറ്റ പ്ലാന്റ് നിലനിര്‍ത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. 2019 മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ചേര്‍ന്ന് ഫോര്‍ഡ് ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബര്‍ 31ന് ആ ഉടമ്പടി അവസാനിച്ചു.



ഇതോടെ പ്ലാന്റുകള്‍ ഉപയോഗശൂന്യമായി തുടങ്ങി. കാലഹരണപ്പെട്ട വാഹനങ്ങള്‍, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവ പരിഗണിക്കുമ്പോള്‍ കമ്പനി പറയുന്നത് ന്യായവുമാണ്. സാനന്ദ് പ്ലാന്റ് ഫോര്‍ഡിന്റ ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചത്. അതുകൊണ്ട് തന്നെ അവിടെ ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങള്‍ക്കും വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോര്‍ഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.



4000 തൊഴിലാളികളെയാകും ഫോര്‍ഡ് നിര്‍മാണശാലകളുടെ അടച്ചുപൂട്ടല്‍ ബാധിക്കുക. എന്നാല്‍ ഇതിനും കമ്പനി പരിഹാരം കണ്ടേക്കും. പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിനായി ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ ഫോര്‍ഡ് ജീവനക്കാര്‍, യൂണിയനുകള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍, മറ്റ് പങ്കാളികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.


Post a Comment

أحدث أقدم