കനത്ത മഴ തുടരുന്നു; ഇടുക്കി ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇടുക്കി ഗ്യാപ് റോഡിന് സമീപമാണ്് മലയിടിച്ചില്‍. വലിയ പാറകളാണ് റോഡിലേക്ക് വീണ നിലയാണുള്ളത്. വലിയ പാറക്കള്‍ റോഡിലേക്ക് ഇടിയഞ്ഞ് വീണതോടെ ഗതാഗതം ഉള്‍പ്പെടെ പൂര്‍ണമായും തടസ്സപ്പെട്ട നിലയാണുള്ളത്. കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസണ്‍വാലിക്ക് പോകുന്ന ജംഗ്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ് മണ്ണിടിച്ചില്‍. രാത്രി 11 മണിയോടെയാണ് മലയിടിച്ചിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. നിലവില്‍ ഇടുക്കിയുടെ മലയോര മേഖലകളില്‍ രാത്രി ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റാണ് കേരളത്തില്‍ മഴ കനക്കാന്‍ ഇടയാക്കിയത്. മഴ ശക്തമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസമാണ് ഒഡീഷ - ആന്ധ്ര തീരം തൊട്ടത്. ഒഡീഷയില്‍ വീട് തകര്‍ന്നുവീണ് 46കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം ബോട്ട് അപകടത്തില്‍പെട്ട് രണ്ട് മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. അതേസമയം പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട മിണ്ടുല്ലെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂന മര്‍ദം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യതയെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കയിട്ടുണ്ട്. നിലവില്‍ മണിക്കൂറില്‍ 75മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. 

Post a Comment

أحدث أقدم