ശാസ്ത്രിക്ക് പിന്‍ഗാമി; രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രിയ്ക്ക് പിന്‍ഗാമിയായി രാഹുല്‍ ദ്രാവിഡ് വരുന്നു. വരുന്ന ട്വന്റി 20 ലോക കപ്പ് മല്‍സരങ്ങള്‍ക്ക് ശേഷം രാഹുല്‍ ദ്രാവിഡ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലിന് പിന്നാലെയാണ് തീരുമാനം. ബിസിസിഐ സെക്രട്ടറി ജയ്ഷാ, ഗാംഗുലി എന്നിവരുമായി ദുബായില്‍ ദ്രാവിഡ് ചര്‍ച്ചയെ നടത്തുകയും ചെയ്തിരുന്നു. മുഖ്യ പരിശീലകനാകാന്‍ ആദ്യം ദ്രാവിഡ് വിമുഖത പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ആയിരുന്നു ഗാംഗുലിയുടെ ഇടപെടല്‍.
നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധ്യക്ഷനായ ദ്രാവിഡ് ഈ സ്ഥാനം ഉടന്‍ ഒഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ ബോളിങ് കോച്ച് ഭരത് അരുണിന്റെ കാലാവധിയും അവസാനിക്കും അവസാനിക്കിനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദ്രാവിഡിനൊപ്പം പരസ് മാംബ്രെ ഇന്ത്യയുടെ ബോളിങ് പരിശീലകനായും സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ദ്രാവിഡിന് പുറമെ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരുകളും ഇത്തവണ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.
രാഹുലിന്റെ നിയമനം സംബന്ധിച്ച ധാരണയായിതോടെ പുതിയ പരിശീലകനായുള്ള നടപടിക്രമങ്ങള്‍ പേരിന് മാത്രമായിരിക്കും. 'പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ഏതാണ്ട് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറാണ്' എന്നായിരുന്നു ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞു. 10കോടിയാണ് പ്രതിഫലം.
മധ്യപ്രദേശില്‍ ജനിച്ച് കര്‍ണ്ണാടകയില്‍ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായ താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാള്‍ എന്ന നിലയില്‍ ആണ് ദ്രാവിഡ് അറിയപ്പെടുന്നത്. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് ശൈലിയുടെ പേരില്‍ ഇന്ത്യയുടെ വന്‍മതില്‍ എന്ന വിശേഷണമുള്ള വ്യക്തിത്വം. 1996ല്‍ ആയിരുന്നു ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യന്‍ താരം കുടിയാണ് അദ്ദേഹം,
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ 10,000 റണ്‍സ് എന്ന നേട്ടം സുനില്‍ ഗവാസ്‌കര്‍ക്കും, സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ശേഷം കൈവരിക്കുന്ന ഇന്ത്യക്കാരനാണ് ദ്രാവിഡ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ 2008 മാര്‍ച്ച് 29ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു ആ ചരിത്ര നേട്ടം. 2012 മാര്‍ച്ച് 9 നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ദ്രാവിഡ് വിരമിച്ചത്.

Post a Comment

أحدث أقدم