കൊച്ചി: കനത്ത മഴയില്‍ പകച്ചുനില്‍ക്കുകയാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തുകടന്ന് വിപണികള്‍ ഉണര്‍ന്നുവരുന്ന നാളുകളില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ ബിസിനസുകളെ താറുമാറാക്കുകയാണ്.
200 കോടിയുടെ കൃഷിനാശം
പ്രകൃതി ക്ഷോഭത്തില്‍ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. ഇന്നലെ വരെയുള്ള കണക്കുകള്‍പ്രകാരം ഈ വര്‍ഷം കേരളത്തില്‍ 8,829 കോടിയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് കൊണ്ടുണ്ടായ 720 കോടിയുടെ നഷ്ടവും ചേര്‍ത്താണിത്. കുട്ടനാടിലെ കര്‍ഷകരെ ഈ പേമാരി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. റബര്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. മഴയും പ്രകൃതിക്ഷോഭവും കൊണ്ട് റബര്‍ വെട്ട് തന്നെ തടസപ്പെട്ടിരിക്കുകയാണ്.
നേരെ നില്ക്കാനാവാതെ ടൂറിസം ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരും സ്വകാര്യസംരംഭകരും നൂതനമായ നിരവധി ആശയങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് മഴക്കെടുതി വിനാശം തീര്‍ത്തിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സഞ്ചാരികള്‍ ഒഴിഞ്ഞ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രികര്‍ വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അത്തരം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ വരെ താറുമാറാക്കി മഴ തിമിര്‍ത്ത് പെയ്യുന്നത്. മൂന്നാർ, വാഗമണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ സംരംഭകര്‍ക്ക് മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് വരെ വലിയ തിരിച്ചടിയാണ് ഇതുകൊണ്ട് ഉണ്ടായിരിക്കുന്നത്. ഹൗസ്ബോട്ട് മേഖല പതിയെ അനക്കം വെച്ചുതുടങ്ങിയിടത്തു നിന്നാണ് ഇപ്പോള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തി വെച്ചിരിക്കുന്നത്.
വിപണിയില്‍ ആശങ്ക
സാധാരണക്കാരുടെ വരുമാനം കുറയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെ വിപണിയില്‍ കാര്യമായ ഉണര്‍വ് പ്രകടമല്ല. അതിനിടെ കാര്‍ഷിക മേഖലയെയും അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കും വിധം മഴ നാശം വിതയ്ക്കുന്നത് വിപണിയെ വീണ്ടും തളര്‍ത്തും. സാധാരണക്കാര്‍ക്കും കൂലിപ്പണക്കാര്‍ക്കും ജോലിക്ക് പോകാന്‍ പോലും സമീപദിവസങ്ങളില്‍ സാധിച്ചിട്ടില്ല.
കേരളം മാറി ചിന്തിച്ചേ മതിയാകൂ
മേഘപ്പാത്തി വിസ്ഫോടനം, കാലം തെറ്റിയുള്ള പേമാരി എന്നിവയെല്ലാം കേരളത്തില്‍ തുടര്‍ സംഭവമായി മാറുകയാണ്. ശാസ്ത്രീയമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നല്കുന്ന താക്കീതുകളെ മുഖവിലക്കെടുക്കാതെ ഇനിയും മുന്നോട്ട് പോകാനാകില്ല.
ഒരു ദുരന്തം നടന്നാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ അവ ചര്‍ച്ചയിലോ ഓര്‍മയിലോ ഇപ്പോഴും കേരളത്തില്‍ ശേഷിക്കുന്നില്ല. ദുരന്തത്തില്‍ കാരണം തേടി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള സുചിന്തിതമായ തീരുമാനം സംസ്ഥാനം എടുക്കാന്‍ ഇനിയും അമാന്തിച്ചാല്‍ ഓരോ സീസണിലും നാം കോടികളുടെ നഷ്ടം നിരത്തി കരഞ്ഞുതീര്‍ക്കേണ്ടി വരും.
إرسال تعليق