മക്കൾ മൂന്ന് പേരും മതംമാറി, ഇനി സ്വത്തുക്കൾ നൽകാനാവില്ല,രണ്ട് കോടിയുടെ സമ്പാദ്യം ക്ഷേത്രത്തിന് നൽകി 85കാരൻ



മക്കൾ മൂന്നു പേരും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യൻ മതം സ്വീകരിച്ചതിൽ മനംനൊന്ത് തന്റെ സ്വത്തുക്കൾ ക്ഷേത്രത്തിന് എഴുതി നൽകി 85കാരന്റെ പ്രതികാരം. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവിൽ താമസിക്കുന്ന വേലായുധം ആണ് തന്റെ രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കൾ സംഭാവനയായി നൽകിയത്.

വേലായുധത്തിന് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവർ അടുത്തിടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതോടെ ഹിന്ദു മതാചാരങ്ങൾ പ്രകാരം തന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ മക്കൾ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് വേലായുധം കടുംകൈ ചെയ്തത്. കുമരകോട്ടം മുരുകൻ ക്ഷേത്രത്തിനാണ് സ്വത്തുക്കൾ കൈമാറിയത്.


വേലായുധത്തിന്റെ കുടുംബക്ഷേത്രം കൂടിയാണിത്. റിട്ടയേർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് വേലായുധം. 2680 സ്‌ക്വയർ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില. തന്റെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കൾക്ക് ഒരു കാരണവശാലും സ്വത്തുക്കൾ നൽകാനാവില്ലെന്നും വേലായുധം തുറന്നടിച്ചു.
ഇപ്പോഴും രണ്ട് മക്കൾ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവർക്കും ഇവിടെ വേണമെങ്കിൽ താമസിക്കാമെന്നും വേലായുധം അറിയിച്ചു. എന്നാൽ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വിൽപ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم