വീടിന്റെ വാതിലിലും ജനലിലും മുട്ടി വിളിച്ച് മേൽക്കൂരയുടെ ഷീറ്റും തകർത്ത് ഒറ്റയാൻ. മാട്ടുപ്പെട്ടി കുറ്റിയാർ വാലിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുബ്ബരാജിന്റെ വീട്ടിലാണ് രാത്രി എട്ടരയോടെ ഒറ്റയാൻ എത്തിയത്. കറന്റില്ലാതിരുന്നതിനാൽ മെഴുകുതിരി കത്തിച്ച് വച്ച് ഭക്ഷണം കഴിക്കുകയായിരുന്നു സുബ്ബരാജും ഭാര്യയും. വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് സുബ്ബരാജ് എഴുന്നേറ്റു ചെന്നതും മുറ്റത്തു കാട്ടാനയെ കണ്ടതും. ഇതോടെ പേടിച്ചരണ്ട ഇരുവരും വെളിച്ചം കെടുത്തി. ആദ്യം വാതിലിൽ മുട്ടിയ ആന വശത്തെ ജനലിലും തുമ്പിക്കൈകൊണ്ട് തട്ടി.
തുടർന്ന് വീടിന്റെ മേൽക്കൂര ഷീറ്റുകൾ കേടുവരുത്തി. സമീപത്തു മറ്റു താമസക്കാർ ഇല്ലാതിരുന്നതിനാൽ ഇരുവരും ഭയന്നു വിറച്ച് ഒരു മണിക്കൂർ വീട്ടിനുള്ളിൽ ഒളിച്ചിരുന്നു. അടുക്കളത്തോട്ടം നശിപ്പിച്ച് ഒൻപതരയോടെ ആന സ്ഥലം വിട്ടത്തോടെയാണ് ഇവർക്കു ശ്വാസം നേരെവീണത്.
إرسال تعليق