ചില്ലക്കൊമ്പനും ഗണേശനും ഏറ്റുമുട്ടി; ഓട്ടോ തകർത്തു, മദം പൊട്ടി പോര്





മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ കുരുമല ഡിവിഷനിൽ ഇന്നലെ വെളുപ്പിനു രണ്ട് കാട്ടുകൊമ്പന്മാർ ഏറ്റുമുട്ടി. ഇരുവർക്കും പരുക്കേറ്റതായി എസ്റ്റേറ്റ് തൊഴിലാളികൾ പറഞ്ഞു. ഡിവിഷനിൽ താമസിക്കുന്ന പ്രവീണിന്റെ ഓട്ടോറിക്ഷയും ഇവ തകർത്തു. ഇന്നലെ വെളുപ്പിന് ഒരു മണിക്കാണ് ഗണേശൻ, ചില്ലിക്കൊമ്പൻ എന്നീ കാട്ടുകൊമ്പന്മാർ ഏറ്റുമുട്ടിയത്. തേയിലച്ചെടികൾ പിഴുതെറിയുകയും ഓട്ടോറിക്ഷ മറിച്ചിടുകയും ചെയ്തു. സാധാരണയായി ഒരു സ്ഥലത്ത് രണ്ടു കൊമ്പന്മാർ ഉണ്ടാവാറില്ല.




ഓരോരുത്തർക്കും സ്വന്തം പ്രദേശമുണ്ട്. അതു വിട്ടുവരുമ്പോഴാണു ഏറ്റുമുട്ടലുകളുണ്ടാവുന്നത്. ഗണേശനും ചില്ലിക്കൊമ്പനും പലപ്പോഴായി മൂന്നാറിലെ നടയാർ റോഡ് വഴി ടൗണിലെത്തി പച്ചക്കറി കടയും പഴക്കടയും നശിപ്പിച്ചു ഭക്ഷണം കഴിക്കാറുണ്ട്. ലഭിച്ച ഒരു ചിത്രത്തിൽ ചില്ലിക്കൊമ്പനു മദം പൊട്ടിയ പാട് കാണാനായി. ഇതാകാം പോരിനു കാരണമെന്നു പറയപ്പെടുന്നു.വനപാലക സംഘം നിരീക്ഷണം ആരംഭിച്ചു. 




കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു രണ്ട് പേർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശേഖർ (52), മാരിയപ്പൻ (53) എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു 3ന് ആണു സംഭവം. മാരിയപ്പന്റെ തോട്ടത്തിൽ ജോലി ചെയ്യുന്നിതിനിടെയാണു കാട്ടുപോത്ത് ഓടിയെത്തിയത്. ഇരുവരും ഓടി മരത്തിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ, മാരിയപ്പനെ പിറകുവശത്തു കുത്തി.നിസ്സാര പരുക്കേറ്റു. ജനുവരി 24ന് പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post