NEET EXAM അടിവസ്ത്രമഴിപ്പിച്ച് പരിശോധന; മാര്‍ത്തോമാ കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്; ജനല്‍ചില്ലുകള്‍ തകര്‍ത്തു




കൊല്ലം: നീറ്റ് പരീക്ഷ (NEET Exam) എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. നാളെ കൊല്ലം ജില്ലയിൽ വിദ്യാർഥി സമരത്തിന് കെ.എസ്.യു ആഹ്വാനം ചെയ്തിട്ടുണ്ട്.

എസ്എഫ്‌ഐ, കെ.എസ്.യു, എബിവിപി, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്.


ആദ്യം പ്രതിഷേധവുമായി എത്തിയത് യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു പ്രവര്‍ത്തകരാണ്. ഇവര്‍ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് ലാത്തിവീശി. അതിനിടെ ചില പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പിന്നീടാണ് എബിവിപി - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരും ക്യാംപസിനകത്തേക്ക് കയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.


അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി


നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. പ്രതിപക്ഷം വിഷയം പാർലമെന്‍റിൽ ഉന്നയിച്ചു. എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ , ഹൈബി ഈഡൻ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മനുഷ്യത്വരഹിതമായ നടപടിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ കാണുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ ന്യൂസ് 18 നോട് പറഞ്ഞു


അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരിശോധയ്ക്കായി എത്തിയവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പരിശോധന നടത്തിയവരെ വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞത്. ഇവർ കോളജ് അധികൃതരാണോ ഏജൻസി വഴി പരിശോധനയ്ക്ക് എത്തിയവരാണോ എന്ന് അന്വേഷിച്ചുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാൻ എത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.


സംഭവത്തിൽ ഏജൻസിയിലെ വനിതാ ജീവനക്കാർക്കെതിരെ ഇന്നലെ തന്നെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഉന്നവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അപലപിച്ചിരുന്നു. കേന്ദ്ര വിദ്യഭ്യാസമന്ത്രിയ്ക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോളജ്‌ അധികൃതർക്ക് പങ്കുള്ളതായി കരുതുന്നില്ല. നടപടിയെടുക്കാൻ മൂന്ന് പരാതികൾ തന്നെ ധാരാളമെന്നും ആർ ബിന്ദു ന്യൂസ് 18നോട് പറഞ്ഞു.


Post a Comment

Previous Post Next Post