തിരുവനന്തപുരം
നയതന്ത്ര ചട്ടലംഘനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രോട്ടോകോൾ ലംഘനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമക്കുരുക്കിൽ. ഇരുവർക്കുമെതിരായ വെളിപ്പെടുത്തലുകളിൽ അന്വേഷണ ഏജൻസികളുടെ തുടർനീക്കം നിർണായകം. എൻഐഎ അടക്കം ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് ചെന്നിത്തലയ്ക്കെതിരെ ഐ ഫോൺ വിവാദം ഉയർന്നത്. അതിനിപ്പോൾ പ്രോട്ടോകോൾ ലംഘനത്തിന്റെ ഗൗരവം കൈവന്നിരിക്കുന്നു.
അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ വി മുരളീധരനൊപ്പം മഹിളാമോർച്ച നേതാവ് സ്മിത മേനോൻ (വൃത്തത്തിനുള്ളിൽ)
യുഎഇ കോൺസുലേറ്റിൽ രമേശ് ചെന്നിത്തലയ്ക്കൊപ്പം സ്വപ്ന സുരേഷ്
കോൺസുലേറ്റ് സമ്മാനിച്ച ഐ ഫോൺ രമേശ് ചെന്നിത്തല കൈപ്പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ സ്വർണക്കടത്ത് അന്വേഷണ ഏജൻസികൾക്ക് വ്യക്തത വരുത്തേണ്ടിവരും. നറുക്കെടുപ്പിൽ സമ്മാന വിതരണം ചെയ്തുവെന്നാണ് ചെന്നിത്തല ഒടുവിൽ അവകാശപ്പെട്ടത്. പ്രോട്ടോകോൾ കൈപ്പുസ്തകത്തിലെ 38(സി) പ്രകാരം നറുക്കെടുപ്പ് നയതന്ത്രപരിധിയിൽ വരില്ല. ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം കുറ്റകരവുമാണ്. കോൺസുലേറ്റിന്റെ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതാര്? സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെങ്കിൽ ഇരുവരും തമ്മിലുള്ള പരിചയം, കൂടിക്കാഴ്ചകൾ, ടെലിഫോൺ സംഭാഷണം എന്നിവയടക്കം അന്വേഷണ പരിധിയിൽ വരും..
2019 നവംബറിൽ അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് സ്മിത മേനോൻ എന്ന മഹിളാ മോർച്ച നേതാവ് കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത്. സ്മിത മേനോൻ സർക്കാർ പ്രതിനിധിയായിട്ടല്ല ചടങ്ങിൽ പങ്കെടുത്തതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധിയല്ലാത്ത ഒരാൾ കേന്ദ്രമന്ത്രിക്കൊപ്പം വേദിയിലെത്തിയത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ്. വിദേശവകുപ്പാണ് ഇതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത്.
തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹം മറുപടി പറയുമെന്നാണ് വി മുരളീധരന്റെ പ്രതികരണം. പിആർ ഏജന്റായാണ് പങ്കെടുത്തതെന്ന് സ്മിത മേനോൻ പറയുന്നു. മഹിളാ മോർച്ച നേതാവിനെ പിആർ ഏജന്റ് എന്ന പേരിൽ വിദേശത്ത് ചടങ്ങിൽ പങ്കെടുപ്പിച്ചത് ആൾമാറാട്ടത്തിന്റെ പരിധിയിൽ വരും. പ്രധാനമന്ത്രി അന്വേഷണത്തിന് നിർദേശം നൽകുമോ എന്നത് ഗൗരവം കൂട്ടുന്നു. വിദേശമന്ത്രിക്കെതിരെതന്നെ നയതന്ത്ര ചട്ടലംഘനം സംബന്ധിച്ച് പരാതി ഉയർന്നിരിക്കുകയാണ്.
إرسال تعليق