ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയുടെ വിജയം റദ്ദ് ചെയ്ത് വയനാട് ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സരതിയയുടെ അഭിഭാഷകന്‍ തുടര്‍ച്ചയായി ഹജരാകത്തതിനെ തുടര്‍ന്നാണ് സരതിയുടെ ഹരജി തള്ളുന്നത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ബാലിശമായ ഹരജിയുമായി കോടതിയിലെത്തിയതിന് സരിതക്ക് ഒരു ലക്ഷം രൂപ കോടതി പിഴയിട്ടു.
കഴിഞ്ഞ തവണത്തേത് പോലെ ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴയോടെ കോടതി ഹരജി തള്ളിയത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സരിതക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ ആണ് സരിത സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നെന്നും അതിനാല്‍ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേഠി ലോക്സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും സരിത ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
إرسال تعليق