സ്വപ്‌നക്ക് വധഭീഷണിയുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതം: ജയില്‍ വകുപ്പ്

കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനു വധഭീഷണിയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ജയില്‍ വകുപ്പ്. ആരൊക്കെ സന്ദര്‍ശിച്ചു എന്നതിന് കൃത്യമായ രേഖയുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.

അതിനിടെ, അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സ്വപ്നയുടെ ജയിലിലെ സുരക്ഷ വര്‍ധിപ്പിച്ചു. 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ പുതിയതായി നിയോഗിച്ചു. ജയിലിനു പുറത്ത് സായുധ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടുവെന്നും കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതായും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.

 

Post a Comment

أحدث أقدم