ലീഗ് വിമതരെ പരാജയപ്പെടുത്താന്‍പറഞ്ഞിട്ടില്ല; ചന്ദ്രിക തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമസ്ത പ്രസിഡന്റ്

കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ വിമത സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്ന് താൻ പറഞ്ഞതായി ഇന്നത്തെ ചന്ദ്രിക ദിനപത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത അധ്യക്ഷൻ പറഞ്ഞു. വാർത്ത കുറിപ്പിലൂടെയാണ് സമസ്ത അധ്യക്ഷന്റെ പ്രതികരണം. നാദാപുരത്തെ പുളിയാവിൽ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലർ തന്നെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ വിഭാഗത്തിൽ പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബൽ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനമംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയിൽ സംസാരിച്ചത് വാർത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോൽപിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല ജിഫ്രി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. അവർ തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്. ആ നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുൻഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടർന്നും മുമ്പോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

Post a Comment

أحدث أقدم