മക്ക | വിശുദ്ധ റമസാൻ മാസത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കിയതായി ഹറം കാര്യാലയം അറിയിച്ചു. റമസാൻ മാസത്തിൽ കൂടുതൽ ആഭ്യന്തര- വിദേശ തീർഥാടകർ എത്തിച്ചേരുന്നതോടെ കൊവിഡ് മുൻകരുതൽ നടപടിക്രമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി റമസാൻ മുഴുവനും മസ്ജിദുൽ ഹറമിലെ ഒന്നാം നില പൂർണമായും ത്വവാഫ് ചെയ്യുന്നതിനായി തുറന്ന് കൊടുക്കും.
ഇതോടെ കൂടിച്ചേരലുകളില്ലാതെ അനായാസേന ഉംറ നിർവഹിക്കാൻ കഴിയും. സംസം ജലം കുടിക്കുന്നതിനായുള്ള കൂളറുകൾക്ക് പകരം ദിനേന 200,000 സംസം ബോട്ടിലുകൾ വിതരണം ചെയ്യും. മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും നോമ്പ് തുറക്കുന്നതിന് ആവശ്യമായ വെള്ളം കൊണ്ടുവരാൻ അനുവദിക്കുമെങ്കിലും, ഭക്ഷണ സാധനങ്ങൾ പങ്കിടുക, സംഘം ചേർന്ന് ഭക്ഷണം കഴിക്കുക എന്നിവ വിലക്കിയിട്ടുണ്ട്.
സന്ദർശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും ഇരുഹറം മന്ത്രാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാൻ അൽ-സുദൈസ് പറഞ്ഞു.
إرسال تعليق