വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് റിജക്ഷൻ സ്ലിപ് നൽകാനും പദ്ധതിയുണ്ട്. പി.യു.സി. ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. വാഹന ഉടമയുടെ ഫോൺനമ്പർ, വിലാസം, വാഹനത്തിന്റെ എൻജിൻ നമ്പർ, ഷാസി നമ്പർ എന്നിവ രഹസ്യമാക്കിവെക്കും. എൻജിൻ, ഷാസി നമ്പറുകളുടെ അവസാന നാലക്കംമാത്രമേ പരസ്യമാക്കൂ. വാഹനങ്ങൾ മലിനീകരണമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തോന്നിയാൽ രേഖാമൂലമോ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചോ ഉടമയോട് ഏതെങ്കിലും അംഗീകൃത പി.യു.സി. കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെടാം. വാഹനം എത്തിക്കാതിരിക്കുകയോ പരിശോധനയിൽ പരാജയപ്പെടുകയോ ചെയ്താൽ പിഴയൊടുക്കാൻ വാഹനയുടമ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം സാധുതയുള്ള പി.യു.സി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനത്തിന്റെ രജിസ്ട്രേഷൻ, പെർമിറ്റുകൾ എന്നിവ റദ്ദാക്കാനാവും.
إرسال تعليق