ഫസല്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്



കൊച്ചി :

തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സിപിഎം നേതാക്കളെ പ്രതിചേര്‍ക്കപ്പെട്ട കേസ് സിബിഐ പ്രത്യേക സംഘമാണ് അന്വേഷിക്കുക. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ഹരജിയിലാണ് കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍ ഉള്‍പ്പടെയുളളവരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ വെളിപ്പെടുത്തലാണ് നിര്‍ണായകമായത്.2006 ഒക്റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകം എന്നായിരുന്നു ആരോപണം.

കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.എന്നാല്‍ സിപിഎമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര്‍എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു.


Post a Comment

أحدث أقدم