മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; മഹാരാഷ്ട്രയില്‍ മാത്രം 10 കേസുകള്‍







മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം പത്തായി. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇരുവരെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





ഇരുവരുടെയും ഹൈറിസ്‌ക് കോണ്‍ടാക്ട് 5 ആണെന്നും ലോ റിസ്‌ക് കോണ്‍ടാക്ട് 300ലധികം വരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്താണ് സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 7 കേസുകള്‍ കൂടി സംസ്ഥാനത്ത് കണ്ടെത്തി. ടാന്‍സാനിയയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശിക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കും സിംബാബ്വേയില്‍ നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.






ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടന്‍ ലഭിക്കും.അതേസമയം കൊവാക്സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം ലഭിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവാക്സിന്‍, സ്പുട്നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്നിക് വാക്സിന് അനുമതിയുള്ളത്.



Post a Comment

أحدث أقدم