കോവിഡ് എടുത്തത് 25 കിലോ ഭാരം; നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ; ദുരിതം






കോവിഡ് പലരെയും പല രീതിയിലാണ് ബാധിക്കുന്നത്. തൃശൂർ വിമല കോളജിലെ ഒന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥിനി ആഷ്‌ലിൻ കോവിഡിനെത്തുടർന്നുണ്ടായ ദുരിതകാലത്തിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നത്. കോവിഡ് കവർന്നെടുത്തത് ആഷ്‍ലിയുടെ 25 കിലോ തൂക്കം കൂടിയാണ്. അതും ഒരു മാസം കൊണ്ട്. ‘അമ്മേ, ശ്വാസം കിട്ടാതെ ഞാൻ മരിക്കും’ എന്നു നിലവിളിച്ചു കൊണ്ടിരുന്ന മകളുടെ ജീവൻ പിടിച്ചുനിർത്താൻ ഒരമ്മ ഓടിത്തീർത്തത് എത്രയോ ദുരിതദൂരം. 
ചേറൂർ തേറാട്ടിൽ പരേതനായ ബേബിയുടെയും ഷീലയുടെയും മകൾ.




 കോവിഡിനെത്തുടർന്നുണ്ടായ ന്യൂമോണിയ വഷളായതാണു മരണത്തിന്റെ വക്കോളമെത്താൻ കാരണം. പനിയും വിറയലും ശ്വാസതടസ്സവും നിർത്താത്ത ഛർദിയും ആയിരുന്നു തുടക്കം. ഒരു മാസത്തോളം ആശുപത്രികളിൽ കിടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നെഞ്ചിലാകെ നീർ‌ക്കെട്ടു കണ്ടെത്തിയതോടെ മെഡിക്കൽ കോളജിലേക്കു മാറ്റി. ന്യുമോണിയ മൂർച്ഛിച്ച് അവസ്ഥ മോശമാണെന്ന് സ്ഥിരീകരിച്ചു.ശ്വാസകോശത്തിൽ പഴുപ്പും വെള്ളവും നിറഞ്ഞു. ഒരു മാസത്തിലധികം ട്യൂബിട്ടു കുത്തിയെടുത്തു നീക്കി.





ഇക്കാലത്ത് ഭക്ഷണമില്ലാതെ കുടൽ ചുരുങ്ങി, ശരീരം ശോഷിച്ച് എല്ലും തോലുമായി. നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ വേണ്ടി വന്നു. സംസാരശേഷിയും – ചലനശേഷിയുമില്ലാതെ ഒരേ കിടപ്പ്. 45 കിലോ തൂക്കമുണ്ടായിരുന്ന ആഷ്‌ലിൻ വെറും 20 കിലോയായി ചുരുങ്ങി. മാസങ്ങളോളം ആശുപത്രിയിൽ ആയിരുന്നതിനാൽ വാടക വീട് നഷ്ടപ്പെട്ടു. ഹോട്ടൽ തൊഴിലാളിയായ ഷീലയ്ക്ക് ജോലിക്കും പോകാൻ കഴിയാതെയായി. 





വിമല കോളജ് അധികൃതരുടെ സഹായത്താൽ വിയ്യൂരിൽ തൽക്കാലം കിട്ടിയ വാടകവീട്ടിലാണിപ്പോൾ താമസം. പതിയെ നടക്കാൻ തുടങ്ങിയതു പ്രതീക്ഷയാണ്. നിശ്ചിതകാലം കൊണ്ടു ശരീരഭാരം തിരികെ പിടിക്കണം. ഓരോ 2 മണിക്കൂർ ഇടവേളയിലും വൈറ്റമിൻ അടങ്ങിയ ഭക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഫോൺ: 9744383046.

Post a Comment

أحدث أقدم