തൃശൂരിൽ വൻ ലഹരിവേട്ട; രണ്ടേകാൽ കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചു; 3 പേർ അറസ്റ്റിൽ






തൃശൂര്‍ മുരിങ്ങൂര്‍ ദേശീയപാതയില്‍ രണ്ടേക്കാല്‍ കോടിയുടെ ഹഷിഷ് ഓയില്‍ പിടികൂടി. മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പണംമുടക്കിയത് കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. 





പതിനൊന്നു കിലോ ഹഷിഷ് ഓയിലാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. 1100 കിലോ കഞ്ചാവ് വാറ്റിയുണ്ടാക്കിയതാണ് ഇത്. ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് വില. കേരളത്തില്‍ ചില്ലറയായി വില്‍ക്കുമ്പോള്‍ രണ്ടു കോടി ഇരുപത്തിയെട്ടു ലക്ഷം രൂപ വരും. കഞ്ചാവ് ഓയില്‍ കടത്തുന്ന വാഹനങ്ങള്‍ സംബന്ധിച്ച് തൃശൂര്‍ റൂറല്‍ എസ്.പി.: ഐശ്വര്യ ഡോഗ്രേയ്ക്കു കിട്ടിയ രഹസ്യവിവരമായിരുന്നു വഴിത്തിരിവായത്. അര്‍ധരാത്രി മുതല്‍ ദേശീയപാതയില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും അടങ്ങുന്ന സംഘം ലഹരിക്കടത്ത് വണ്ടി തടഞ്ഞ് പരിശോധിച്ചു. പിടിക്കപ്പെടുമെന്നായപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കി. പക്ഷേ, പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.





തൃശൂര്‍ പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപും നിഷാനും പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച രണ്ടു കാറുകളും പൊലീസ് പിടികൂടി. കഞ്ചാവ് വാങ്ങാന്‍ മുപ്പത്തിയെട്ടു ലക്ഷം രൂപ മുടക്കിയ കൊച്ചിക്കാരനെ പൊലീസ് തിരയുകയാണ്. പണക്കൈമാറ്റം നടത്തിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കിട്ടി. കൊച്ചിയിലെ ലഹരിപാര്‍ട്ടികളില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവ് ഓയിലാണ് വഴിമധ്യേ പിടിക്കപ്പെട്ടത്.

Post a Comment

أحدث أقدم