ക്ഷേത്രത്തിൽ കോഴികൾ അഞ്ഞൂറോളം, കൊമ്പനാന പേടിച്ചു; ആനപ്പേടി കണ്ട് ആളുകളും!!




പൂവൻ കോഴികളെ കണ്ട് കൊമ്പനാന പേടിച്ചു; ആനപ്പേടി കണ്ട് ആളുകളും!! ഒടുക്കം, ആനയെ ലോറിയിൽ കയറ്റിവിട്ട ശേഷം ഉത്സവ ശീവേലി നടത്തി. ഭക്തർ വഴിപാടായി പൂവൻ കോഴികളെ സമർപ്പിക്കുന്ന പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാവിലെ കാഴ്ചശീവേലിക്കു തിടമ്പേന്താൻ എത്തിയ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ക്ഷേത്രത്തിലെ കോഴികളെ കണ്ടു ഭയന്നത്.




ശീവേലിക്കു പള്ളിപ്പുറത്തപ്പന്റെ തിടമ്പേന്താനാണ് ശ്രീക്കുട്ടനെ എത്തിച്ചിരുന്നത്. പ്രദക്ഷിണ സമയത്ത് അമ്പലത്തിനകത്തു പൂവൻ കോഴികൾ കൂട്ടത്തോടെ നടക്കുന്നുണ്ടായിരുന്നു. കോഴികൾ അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടൻ ഭയന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും പിൻവലിയുകയും ചെയ്തു. ആനയുടെ പരിഭ്രമം കണ്ട് ഭക്തരും ഭയന്നു. ഇതു പലവട്ടം ആവർത്തിച്ചപ്പോഴാണു തിടമ്പിറക്കി ആനയെ ലോറിയിൽ കയറ്റി മടക്കി വിട്ടത്.



തുടർന്ന് ആനയില്ലാതെ ശീവേലി നടത്തുകയായിരുന്നു. രാത്രി ശീവേലിക്കു ദേവസ്വം പകരം ആനയെ എത്തിച്ചു. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവൻകോഴിയുടെ രൂപത്തിൽ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം.    രാജാവ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ പുരാണപുരി ഭഗവതിയെ പ്രതിഷ്ഠിച്ചു.



കോഴിരൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും ഊട്ടുന്നതും ഇവിടെ മുഖ്യ വഴിപാടായി.    കോഴി അമ്പലം എന്നും അറിയപ്പെടുന്ന ഇവിടേയും പരിസരത്തുമായി അഞ്ഞൂറോളം കോഴികൾ എപ്പോഴുമുണ്ടാവും.


Post a Comment

أحدث أقدم