തൃക്കരിപ്പൂര് .
ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി എം സി ഖമറുദ്ദീന് ബിനാമിപേരിൽ 200 ഏക്കർ ഭൂമി. മഞ്ചേശ്വരം താലൂക്കിലെ കേരള–-കർണാടക അതിർത്തിയിൽ ഭൂമി വാങ്ങിയ വിവരമാണ് പുറത്തുവന്നത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന ഭൂമി ഇടപാടിനെക്കുറിച്ചു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇടപാടുകാരെ ചോദ്യംചെയ്തപ്പോൾ ഭൂമി എം സി ഖമറുദ്ദീന് വേണ്ടിയാണെന്ന് മൊഴി ലഭിച്ചിരുന്നു. ലീഗ് നേതൃത്വത്തിനോടും ഇക്കാര്യം ഖമറുദ്ദീൻ സൂചിപ്പിച്ചിട്ടുണ്ട്. ജ്വല്ലറിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം നടത്തിയ വാർത്താസമ്മേളനത്തിൽ ഖമറുദ്ദീന് കർണാടകത്തിൽ ഭൂമിയുണ്ടെന്നും അത് വിറ്റു പണം തിരിച്ചുനൽകുമെന്നും പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു.
ജ്വല്ലറിയുടെപേരിൽ 800 നിക്ഷേപകരെ വഞ്ചിച്ച് 150 കോടി തട്ടിയെടുത്തത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ബംഗളൂരുവിലെ 10 കോടിയുടെ ഹൗസ് പ്ലോട്ടിന്റെ വിവരം മുമ്പുതന്നെ വെളിച്ചത്തുവന്നതാണ്. ജ്വല്ലറിയുടെ പേരിൽ പണം സമാഹരിച്ച് കമ്പനി നിയമപ്രകാരമുള്ള രജിസ്റ്ററിൽ രേഖപ്പെടുത്താതെയാണ് ഭൂമി ഇടപാടുകൾ. നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം റിയൽഎസ്റ്റേറ്റ് കച്ചവടത്തിലേക്ക് വക മാറ്റിയതാണ് ജ്വല്ലറിയുടെ തകർച്ചക്ക് കാരണമെന്ന് ഇതോടെ വ്യക്തമാവുകയാണ്.
إرسال تعليق