ഒരു ലിറ്റര്‍ ഡീസലിന് ഇപ്പോള്‍ മൂന്നുകിലോമീറ്റര്‍ മൈലേജാണ് ബസുകള്‍ക്ക് കിട്ടുന്നത്. ഇത് സി.എന്‍.ജി.യാവുമ്പോള്‍ കിലോഗ്രാമിന് 5-7 കിലോമീറ്റര്‍ ആവും.
അതിജീവനത്തിന് പുതുവഴിതന്നെ വേണം. ജില്ലയിലെ സ്വകാര്യബസുകൾ സി.എൻ.ജി.യിലേക്ക്. ഡീസൽവില താങ്ങാനാവാത്തതിനാൽ ജില്ലയിലെ സ്വകാര്യബസുകൾ സി.എൻ.ജി.യിലേക്കൊരു ഗിയർമാറ്റത്തിന് ഒരുങ്ങുന്നു. പ്രതിസന്ധിയിൽനിന്ന് കരകയറാൻ ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ ദ്രവീകൃത പ്രകൃതിവാതകം സഹായിക്കുമെന്നാണ് ബസ്സുടമകൾ കണക്കുകൂട്ടുന്നത്. സി.എൻ.ജി.യിൽ ചെലവ് പകുതിയായി കുറയും. ഒരുലിറ്റർ ഡീസലിന് 95 രൂപ ചെലവുവരുമ്പോൾ സി.എൻ.ജി. കിലോഗ്രാമിന് 67 രൂപ മാത്രമേ ചെലവാകൂ.
സി.എൻ.ജി. കത്തുമ്പോൾ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിനു വായുവിനെക്കാൾ ഭാരം കുറവായതിനാൽ ഇന്ധനച്ചോർച്ച ഉണ്ടായാലും വായുവിൽ പെട്ടെന്ന് ലയിച്ചുതീരും. അതിനാൽ മറ്റ് ഇന്ധനങ്ങളെക്കാൾ സുരക്ഷിതമാണ്.
വാഹനങ്ങൾ പ്രകൃതിസൗഹൃദപരമാവുന്നു ഹരിയാനയിൽ ബസുകളും ലോറികളും ഉൾപ്പെടെ പതിനായിരത്തോളം വാഹനങ്ങൾ സി.എൻ.ജി.യിൽ ഓടുന്നുണ്ട്. വരുന്ന മാർച്ചോടെ രാജ്യത്തെ മിക്ക പെട്രോൾ പമ്പുകളിലും സി.എൻ.ജി. ഇന്ധനം നിറയ്ക്കാൻ സംവിധാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതബസുകൾ പരിസ്ഥിതിസൗഹൃദപരമെങ്കിലും അതിന് സി.എൻ.ജി.യെക്കാൾ ചെലവുകൂടും. സ്വകാര്യ ബസ് മേഖലയിൽ ഇപ്പോൾ ഒട്ടേറെപ്പേർ തൊഴിൽരഹിതരായിട്ടുണ്ട്. വ്യവസായംതന്നെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് മാറ്റം പ്രതീക്ഷയുണർത്തുന്നത്.
മൈലേജ്
ഒരു ലിറ്റർ ഡീസലിന് ഇപ്പോൾ മൂന്നുകിലോമീറ്റർ മൈലേജാണ് ബസുകൾക്ക് കിട്ടുന്നത്. ഇത് സി.എൻ.ജി.യാവുമ്പോൾ കിലോഗ്രാമിന് 5-7 കിലോമീറ്റർ ആവും. നാലുലക്ഷം രൂപയാണ് ഒരു ബസ് സി.എൻ.ജി.യിലേക്ക് മാറ്റുന്നതിന് ചെലവുവരുന്നത്. ആർ.സി. ബുക്കിൽ ഇന്ധനം ഡീസൽ എന്നതുമാറ്റി സി.എൻ.ജി. എന്നാക്കിയാൽ ഏഴുദിവസംകൊണ്ട് ബസുകളിൽ പുതിയ സംവിധാനം സജ്ജീകരിക്കാം. ബസിന് 20 വർഷത്തിലധികം പഴക്കമുണ്ടാവരുതെന്നുമാത്രം. സി.എൻ.ജി. വാഹനങ്ങൾക്ക് മെയിന്റനൻസ് ചാർജും കുറവാണ്.
മാറ്റംവരുത്തിയത് ഡൽഹി കേന്ദ്രമായുള്ള സ്ഥാപനം
സി.എൻ.ജി. വാഹനരംഗത്ത് പ്രവർത്തനപരിചയമുള്ള ഡൽഹി കേന്ദ്രമായുള്ള സ്ഥാപനമാണ് കോഴിക്കോട്ടെത്തി ബസുകൾക്ക് മാറ്റംവരുത്തുന്നത്. ഗ്രീൻ ഫ്യുവൽ എനർജി സൊല്യൂഷൻസ് എന്നാണ് സ്ഥാപനത്തിന്റെ പേര്.
ഉദ്ഘാടനം ഇന്ന്
സി.എൻ.ജി.യിലേക്ക് ജില്ലയിലെ സ്വകാര്യബസുകൾ മാറ്റുന്നതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് ഗതാഗതമന്ത്രി ആന്റണി രാജു ബാലുശ്ശേരിയിൽ നിർവഹിക്കും. പനായി ഗ്രീൻ ഹണ്ടേഴ്സ് ട്രാവൽ യാർഡിൽ നടക്കുന്ന യോഗത്തിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനാവും. രണ്ടുമണിക്ക് സി.എൻ.ജി. ബസുകളുടെ പ്രവർത്തനമികവിനെക്കുറിച്ച് അത്തരം സംവിധാനം ബസുകളിലൊരുക്കുന്ന കമ്പനിയായ ഗ്രീൻ ഫ്യുവലിന്റെ എം.ഡി. അക്ഷയ് കശ്യപ്, ബിസിനസ് ഹെഡ് അശോക് ചൗധരി എന്നിവർ വിശദീകരിക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജോയന്റ് സെക്രട്ടറി ടി.കെ. ബീരാൻ കോയ അറിയിച്ചു. കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ 10 വർഷമായി സർവീസ് നടത്തുന്ന എ.സി. ബ്രദേഴ്സ് ബസാണ് ആദ്യമായി സി.എൻ.ജി.യിലേക്ക് മാറുന്നത്.
إرسال تعليق