വിവാഹവാഗ്ദാനം നൽകി ഒന്നിച്ച് ജീവിതം; ഗർഭിണിയായിരിക്കെ മറ്റൊരു പ്രണയം; അറസ്റ്റ്





പാലാ: വിവാഹവാഗ്ദാനം ചെയ്ത് 3 വർഷം ഒരുമിച്ചു ജീവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചയാൾ അറസ്റ്റിൽ.  മണ്ണുമാന്തിയന്ത്രം ഓപ്പറേറ്ററായ അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) എസ്എച്ച്ഒ കെ.പി.ടോംസൺ അറസ്റ്റ് ചെയ്തത്. 2015 ൽ വിവാഹിതയായ പീരുമേട് സ്വദേശിനിയായ യുവതി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ മൂലം പിരിഞ്ഞു താമസിക്കുമ്പോഴാണ്  ഹരികൃഷ്ണനുമായി അടുപ്പത്തിലാകുന്നത്. തുടർന്ന്, വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പിൽ 2018 മുതൽ യുവതി ഹരികൃഷ്ണനൊപ്പം താമസിക്കുകയായിരുന്നു.




യുവതി 9 മാസം ഗർഭിണിയായിരിക്കെ 2021 ഡിസംബറിൽ പ്രതി കൊല്ലത്തു നഴ്സിങ് വിദ്യാർഥിനിയുമായി പ്രണയത്തിലായി. തുടർന്ന് യുവതിയെ ഉപേക്ഷിക്കുകയാണെന്നും നഴ്സിങ് വിദ്യാർഥിനിയുമായി വിവാഹം ഉറപ്പിച്ചുവെന്നും ധരിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ യുവതി പ്രസവിച്ചതിനു ശേഷം ഹരികൃഷ്ണൻ ശാരീരിക, മാനസിക ഉപദ്രവങ്ങൾ ആരംഭിച്ചു. തുടർന്ന് വനിതാ കമ്മിഷനി‍ൽ  പരാതി നൽകിയ യുവതി കുഞ്ഞിനൊപ്പം കുറെക്കാലം വണ്ടൻപതാലുള്ള ആശ്രമത്തിൽ താമസിച്ചു.




വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയിൽ സ്വന്തം വീട്ടിലേക്കു യുവതിയെ കൂട്ടിക്കൊണ്ടുവന്നു. തുടർന്നും പീഡനം ആരംഭിച്ചതിനെത്തുടർന്ന് ഡിവൈഎസ്പി ഷാജു ജോസിന് പരാതി നൽകി. ഹരികൃഷ്ണനെ‍ ഡിവൈഎസ്പി ഓഫിസിലേക്കു വിളിച്ചെങ്കിലും എത്തിയില്ല. തുടർന്നു യുവതിയെയും കുഞ്ഞിനെയും കല്ലറ മഹിളാമന്ദിരത്തിലാക്കി. ഇതിനിടെ മാർച്ച് 3നു യുവതിയെ വിവാഹം ചെയ്യാമെന്ന് കാണിച്ച് വക്കീൽ നോട്ടിസ് അയച്ചു.





കൊഴുവനാൽ സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയ യുവതിയെ വിവാഹത്തിനെത്താതെ യുവാവ് വീണ്ടും കബളിപ്പിച്ച് ഒളിവിൽ പോയി. വീണ്ടും പൊലീസിൽ യുവതി പരാതി നൽകിയതിനെത്തുടർന്ന് ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ കെ.പി. ടോംസ ൺ, എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Post a Comment

أحدث أقدم