കൊല്‍ക്കത്ത: ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാന അധ്യാപക വിദ്യാര്‍ഥികളുടെ മുടിമുറിച്ചതായി പരാതി. കൊല്‍ക്കത്ത ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരേ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസം സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ ചൂളമടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
അധ്യാപിക ക്ലാസെടുക്കുന്ന സമയത്തായിരുന്നു ചൂളം വിളി. ആരാണ് ചൂളം വിളിച്ചെതെന്ന് അധ്യാപിക ചോദിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പ്രതികരിച്ചില്ല. ഇതോടെ പ്രകോപിതയായ അധ്യാപിക സംശയം തോന്നിയ ആറ് പേരെ പ്രധാന അധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രധാന അധ്യാപിക ചോദിച്ചെങ്കിലും വിദ്യാര്‍ഥികള്‍ സംഭവം നിഷേധിച്ചു.
ഇതോടെയാണ് പ്രധാന അധ്യാപികയുടെ നടപടി.
കത്രികയെടുത്ത് ആറ് കുട്ടികളുടെയും മുടി അധ്യാപിക മുറിച്ചുമെന്നാണ് പരാതി. അതേസമയം, സംഭവത്തില്‍ ആരോപണവിധേയയായ പ്രധാന അധ്യാപിക ഇന്ദ്രാണി മസൂംദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തെ അതീവഗൗരവത്തോടെയാണ് നോക്കികാണുന്നതെന്ന് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗമായ അസിം ദത്ത പ്രതികരിച്ചു വിദ്യാര്‍ഥികളെ യാതൊരു രീതിയിലും ഉപദ്രവിക്കാൻ പാടില്ലന്ന് കോടതി ഉത്തരവുള്ളതാണെന്നും സംഭവം അറിഞ്ഞയുടൻ അപലപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ തെറ്റു ചെയ്‌താലും ഇത്തരത്തിലൊരു രു ശിക്ഷാരീതി അംഗീകരിക്കാനാകില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കളും പ്രതികരിച്ചു. 'വിദ്യാര്‍ഥികള്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ മുടിമുറിച്ചുള്ള ശിക്ഷാരീതിയൊന്നും ഒരിക്കലും അംഗീകരിക്കാനാവില്ല' കുട്ടികളില്‍ ഒരാളുടെ പിതാവ് പ്രതികരിച്ചു. പ്രധാന അധ്യാപികയ്‌ക്കെതിരേ എത്രയും പെട്ടന്ന് നടപടി എടുക്കണമെന്നാണഅ രക്ഷിതാക്കളുടെ ആവശ്യം. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
إرسال تعليق